Thursday, May 11, 2006

സ്വപ്ന മന്ത്രിസഭ

രാവിലെ എഴുന്നേറ്റപ്പോള്‍ വി.എസിന്റെ മിസ്ഡ് കോള്‍. മന്ത്രിസഭയുണ്ടാക്കാന്‍ സഹായിക്കണമത്രേ. പണിയൊന്നുമില്ലാത്തതിനാല്‍ തിരക്കാണെന്നു പറഞ്ഞുനോക്കി. പക്ഷേ സഖാവ് സമ്മതിക്കുന്നില്ല. ഞാന്‍ പറഞ്ഞു സഖാവ് ആദ്യം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം.

ഈ 14 എന്ന സംഖ്യയില്‍ അങ്ങനെയങ്ങു മുറുകെപ്പിടിക്കേണ്ട എന്നതാണെന്റെ അഭിപ്രായം. 96-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ 'രണ്ടാന മനോരമ' നടത്തിയ പൊതുജനാഭിപ്രായ രൂപീകരണമായിരുന്നല്ലോ ഈ 14. പിന്നീട് ആന്റണിയും ചാണ്ടിയും വന്ന് എണ്ണം മൊത്തത്തിലങ്ങു കൂട്ടിയപ്പോള്‍ മനോരമയ്ക്ക് അഭിപ്രായ രൂപീകരണമൊന്നും ഇല്ലാതെ പോയി.

ചെലവു ചുരുക്കല്‍ എന്ന പരിപാടിയനുസരിച്ചാണ് 14 ആക്കുന്നതെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. 96-ല്‍ 14 പേര്‍ ചേര്‍ന്ന് 30 പേരുടെ ചെലവു വരുത്തിവച്ചത് മറക്കാതിരിക്കാം.(ചെലവു വീരന്മാരുടെ പട്ടികയില്‍ നിന്ന് നായനാരെയും രാധാകൃഷ്ണനെയും പാലോളിയെയും ഒഴിവാക്കിയേക്കാം)

അപ്പോള്‍ 14 ആണെങ്കില്‍ ഒരു മാര്‍ഗ്ഗം ചെറുകക്ഷികളായ രണ്ടെണ്ണത്തിന് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുകയാണ്. പി.സി. ജോര്‍ജിനെപ്പോലൊരാള്‍ സ്പീക്കര്‍ കസേരയിലിരുന്നാല്‍ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ വേണ്ടിവരില്ല. വി.എസിന് ആ വഴി ചിന്തിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ എ.കെ.ശശീന്ദ്രനെ സ്പീക്കറും പി.സിയെ ഡെപ്യൂട്ടിയുമാക്കാം. ഒന്നാലോചിച്ച് നോക്ക്.

അപ്പോള്‍ 14 ആണെങ്കില്‍ ഇങ്ങനെയാവാം

മുഖ്യമന്ത്രി-വി.എസ്.
പാലോളി
ബേബി
ശ്രീമതി
വിജയകുമാര്‍
എം.ചന്ദ്രന്‍
രാധാകൃഷ്ണന്‍
കണ്ണന്താനം (എല്ലാവാരും സി.പി.എം ക്വോട്ട)

കെ.പി.രാജേന്ദ്രന്‍
ബിനോയ് വിശ്വം(സി.പി.ഐ)

എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി)

കടന്നപ്പള്ളി(കോണ്‍. എസ്)

പി.ജെ.ജോസഫ്(കേ.കോ.ജെ)

ശ്രേയാംസ്കുമാര്‍(ദള്‍)

ശശീന്ദ്രന്‍ സ്പീക്കര്‍
പി.സി. ഡെപ്യൂട്ടി. അല്ലെങ്കില്‍ നേരേ തിരിച്ച്

പാലോളിയെ വെറും മന്ത്രിയായി ഉള്‍പ്പെടുത്താന്‍ സി.പി.എംനു താല്പര്യമുണ്ടാകില്ല. എന്നാലും മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കാനാവില്ലല്ലോ(എളമരം കരീമിനെയും മറക്കേണ്ട. പക്ഷേ വി.എസ്. എങ്ങനെ സഹിക്കും?) തോമസ് ഐസക്കിനെ ധനകാര്യം ഏല്‍പ്പിക്കാമെങ്കിലും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ പേരില്‍ എ.കെ.ജി. സെന്റര്‍ ധനമന്ത്രിയായി മാറ്റിനിര്‍ത്താനാണു സാധ്യത. തിരിവനന്തപുരം പ്രാതിനിധ്യം ചിലപ്പോള്‍ വി.ജെ. തങ്കപ്പനോ, ശിവങ്കുട്ടിയോ കയ്യടിക്കിയേക്കാം. തോമസ് ഐസക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എം. ചന്ദ്രനെയും മാറ്റിനിര്‍ത്താന്‍ ഒരുസാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്ഥാനം സി.കെ.പി. പത്മനാഭന്‍ നേടിയേക്കും.

കെ.ഇ.ഇസ്മയില്‍ തോറ്റതു നന്നായി. സി,പി.ഐ.യില്‍നിന്നും ഇത്തവണ 2 നല്ല മന്ത്രിമാര്‍ വരാനൊരു സാധ്യതയായി.

ദളിന്റെ മന്ത്രിയാകേണ്ടത് ശ്രേയാംസ്കുമാറല്ല. എന്നാലും വീരന്‍ കളിക്കാതിരിക്കുമോ. പണ്ടു വീരനെ 3 ദിവസത്തിനുശേഷം പറഞ്ഞുവിട്ടപോലെ ഒരു കലാപമൊക്കെ നടത്തി്‍ മോഹനനോ മറ്റോ ആയാല്‍ നല്ലതായിരുന്നു. മകന്റെ മന്ത്രിസ്ഥാനത്തിനു പാരയാകാതിരിക്കാന്‍ ചിറ്റൂരു വീരന്‍ ന്യായമായി അധ്വാനിച്ചിട്ടുണ്ടോ എന്നും സംശയം.

പി.ജെ.ജോസഫിനു മന്ത്രിയാകാനുള്ള പ്രജ്ഞയൊക്കെ നഷ്ടമായിരിക്കുന്നു. സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നന്ന്. കേരളാ കോണ്‍ഗ്രസുകാരനില്‍ നിന്നും അങ്ങനെയൊരു നന്മ പ്രതീക്ഷിച്ചുകൂടാ എന്നാലും. ഡോക്ടര്‍ തോറ്റതിനാല്‍ മാറിനില്‍ക്കാനങ്ങു പറ്റുകയുമില്ല. വേണമെങ്കില്‍ മോന്‍സിനെ നിര്‍ത്തി യുവപ്രാതിനിധ്യമുറപ്പിക്കാം. അതുമല്ലെങ്കില്‍ പാലം വലിക്കില്ലെന്നുറപ്പുള്ള ഷെവ.കുരുവിള.

ആര്‍.എസ്.പി. പ്രേമചന്ദ്രനത്തന്നെ മന്ത്രിയാക്കട്ടെ.

കടന്നപ്പള്ളിയെ മന്ത്രിയാക്കാ‍നല്ലേ സി.പി.എം. സ്വന്തം കോട്ടയില്‍ നിര്‍ത്തി ജയിപ്പിച്ചെടുത്തത്.

അപ്പോള്‍ പ്രശ്നം എന്‍.സി.പിയും പി.സി ജോര്‍ജും ഐ.എന്‍.എല്ലുമാണ്. ശശീന്ദ്രന്‍ അല്പം വിവരമുള്ളയാളാ. ഒന്നു പറഞ്ഞു നോക്ക്. ഐ.എന്‍.എല്ലുകാര്‍ക്ക് വേറേ വല്ല വകുപ്പും കൊടുത്ത് മാറ്റ്.

കോടിയേരിയേ ചീഫ് വിപ്പോ, കണ്‍‌വീനറോ ആക്കിക്കോളൂ. ഇഷ്ടന്‍ മന്ത്രിക്കസേര വേണ്ടെന്നു പറയുമോ ആവോ.

കണ്ണന്താനത്തിനെ ചുമ്മാ ആഗ്രഹംകൊണ്ടു ഉള്‍പ്പെടുത്തിയതാ. ഒന്നു പരീക്ഷിച്ചു നോക്കെന്നേ.

ഇനി സ്പീക്കര്‍ പദവി വിട്ടുകൊടിക്കില്ലയെന്നാ സി.പി.എം തീരുമാനമെങ്കില്‍ ഒരു മന്ത്രിസ്ഥാനം ജോര്‍ജിനോ ശശീന്ദ്രനോ കൊടുക്കേണ്ടിവരും.

1 comment:

Anonymous said...

ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതു തോമസ് ഐസക്കാണ്‌. ഇടതു പക്ഷത്തെ ഏറ്റവും വിഷനുള്ള ഈ നേതാവ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലും ഇടതു പക്ഷം പുഷ്പം പോലെ ജയിച്ചു കയറിയേനെ. സമ്പൂര്‍ണ്ണ സാക്ഷരതയ്ക്കും ജനകീയാസൂത്രണത്തിന്നും നേത്രുത്വം നല്‍കിയ ഈ നേതാവ് വിവരമില്ലാ‍ത്തവരുടെ കണ്ണിലെ കരടാകുന്നതു സ്വാഭാവികം. ഇനി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അച്യുതാനന്ദന്‍ എന്ന ഡെമഗോഗിനെ സഹിക്കാ‍നാണ്‍ ജനവിധി. അഴിമതിക്കെതിരെ എന്ന ഒറ്റ ലേബല്‍ മാത്രം കൊണ്ട് കേരളം രക്ഷപ്പെടില്ലല്ലോ. എന്തായാലും തോമസ് ഐസക് തന്നെ ധനകാര്യ മന്ത്രിയാകാനാണ്‍ സാധ്യത. വി.എസ് ഒരു ഫിഗര്‍ഹെഡ് മാത്രമാണ്‍. പാര്‍ട്ടിയില്‍ ഒരു ശക്തിയുമില്ലാത്ത നേതാവ്. ഒരഞ്ചു വര്‍ഷത്തിന്ന് ശേഷം വി.എസ് കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പടിയിറങ്ങാനാണ്‍ സാധ്യത, അതിനു മുന്‍പ് സിദ്ധി കൂടിയില്ലെങ്കില്‍!