Saturday, January 28, 2006

ബൈബിള്‍ വായിക്കുമ്പോള്‍

Critical Reading of Gospels: ഈശോ ജനിച്ചത്‌ ഒരു കാലിത്തൊഴുത്തിലോ?

ക്രൈസ്തവ മതം ചരിത്രത്തില്‍ അധിഷ്ഠിതമാണ്. സംശയമില്ല. എന്നാല്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ എല്ലാം അങ്ങനെയല്ല എന്നുവേണം കരുതാന്‍. എന്തിനേറെ വിശ്വാസങ്ങളും ആചാരങ്ങളും ചിലപ്പോള്‍ ബൈബിളധിഷ്ഠിതവുമല്ലെന്നു കാണാം. ബൈബിളിനൊപ്പം പാരമ്പര്യങ്ങളും ചാലിച്ച് എഴുതിച്ചേര്‍ത്തതാണ് ക്രൈസ്തവരുടെ വിശ്വാസങ്ങളിലധികവും.

ഈശോ ജനിച്ചത് കാലിത്തൊഴുത്തിലോ എന്നന്വേഷിക്കാന്‍ സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ഈയൊരു കാര്യവും മനസില്‍ കരുതേണ്ടിവരും. മത്തായി, യോഹന്നാന്‍ എന്നീ സുവിശേഷകന്മാര്‍ മാത്രമേ യേശുവിന്റെ സ്വന്തം ശിഷ്യന്മാരായുള്ളു. മറ്റു രണ്ടു സുവിശേഷകരും 12 പേരില്‍ ഉള്‍പ്പെട്ടിരുന്നില്ല.(മര്‍ക്കോസ് പത്രോസിന്റെയും ലൂക്കാ പൌലോസിന്റെയും ശിഷ്യനായിരുന്നു) ഇതില്‍ത്തന്നെ മത്തായി കാലിത്തൊഴുത്തെന്നു പറയുന്നില്ല. യോഹന്നാനാകട്ടെ യേശുവിന്റെ ജനനത്തേക്കുറിച്ചേ പറയുന്നില്ല (യോഹന്നാന്‍ തത്വശാസ്ത്രം കലര്‍ത്തിയാണല്ലോ സുവിശേഷമെഴുതിയിരിക്കുന്നത്.) . എന്നാല്‍ ലൂക്കാ വ്യക്തമായി കാലിത്തൊഴുത്ത് എന്നു പറയുന്നുണ്ട്.
(Luke 2:7

English: Basic English Bible:
And she had her first son; and folding him in linen, she put him to rest in the place where the cattle had their food, because there was no room for them in the house.

English: Webster's Bible:
And she brought forth her first-born son, and wrapped him in swaddling-clothes, and laid him in a manger; because there was no room for them in the inn.


English: King James Version:And she brought forth her firstborn son, and wrapped him in swaddling clothes, and laid him in a manger; because there was no room for them in the inn.
മലയാളം സത്യവേദപുസ്തകം:
അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍കൂ സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. )

ലൂക്കായും മര്‍ക്കോസും സുവിശേഷമെഴുതിയപ്പോള്‍ വാമൊഴികളും കേട്ടറിവുകളും അതില്‍ക്കലര്‍ന്നു. ആദിമ ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ചൊല്ലറിവുകളായിരിക്കാം ലൂക്കായെ കാലിത്തൊഴുത്ത് എന്നു വ്യക്തമായി എഴുതാന്‍ പ്രേരിപ്പിച്ചത്.

'സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ല' - അപ്പോള്‍ ഈശോയോ?

ഈയൊരു സംശയം മിക്കവര്‍ക്കും ഉണ്ടാകാവുന്നതാണ്. ഞാന്‍ മനസിലാക്കിയിരിക്കുന്ന ഉത്തരം യേശു സ്ത്രീയില്‍ നിന്നു ജനിച്ചവനല്ല എന്നതാണ്!!!. അവന്‍ ജനിച്ചത് കന്യകയില്‍ നിന്നാണ്. ഇതെങ്ങനെ സാധിക്കും? അതെ, മറിയം ദൈവദൂതനോട് ചോദിച്ച അതേ സംശയം. സ്ത്രീകള്‍ സാധാരണ രീതിയില്‍ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ദൈവദൂതന്റെയോ പരിശുദ്ധാത്മാവിന്റെയോ സഹായം വേണ്ടല്ലോ. എന്നാല്‍ കന്യക പ്രസവിക്കണമെങ്കില്‍ അതുവേണം !

ബൈബിള്‍ വിവര്‍ത്തനത്തിലെ പാളിച്ചകളും ഇവിടെ ഓര്‍ക്കേണ്ടതാണ്. കന്യക ഗര്‍ഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കും എന്നത് മലയാളത്തിലെ ചില വിവര്‍ത്തനങ്ങള്‍ സ്ത്രീ ഗര്‍ഭം ധരിച്ച് എന്നാക്കിയിട്ടുണ്ട്. അരമായ (സുറിയാനി) ഭാഷയില്‍ നിന്നു നേരിട്ടു നടത്തിയ വിവര്‍ത്തനങ്ങളില്‍ ഈ തെറ്റ് അധികമുണ്ടാകാനിടയില്ല. കേരളത്തിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും വായിക്കുന്ന പി.ഓ.സി. ബൈബിളില്‍ 'കന്യകയെ' 'സ്ത്രീ' ആക്കിയിട്ടുണ്ട് എന്നാണെന്റെ ഓര്‍മ്മ.

ക്രൈസ്തവ പാരമ്പര്യങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. അതില്‍ത്തന്നെ പാശ്ചാത്യ പൌരസ്ത്യ വേര്‍തിരിവുകളുണ്ട്. പൌരസ്ത്യ പാരമ്പര്യങ്ങളും ആചാരങ്ങളുമാണ് കൂടുതലായും ബൈബിളിനോട് ചേര്‍ന്നു നില്‍ക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ബൈബിളില്‍ നിന്നു വ്യതിചലിച്ചുള്ള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്കാണ് ക്രൈസ്തവരുടെ ഇടയില്‍ ജനകീയത.(റോമാ സാമ്രാജ്യത്തിന്റെ സ്വാധീനമാകാം കാരണം) 'കുരിശിന്റെ വഴി' എന്നൊരു പരിപാടിയുണ്ട് ക്രിസ്ത്യാനികള്‍ക്ക്. അതില്‍ ഈശോയുടെ മൃതദേഹം മാതാവ് മടിയില്‍ക്കിടത്തുന്ന രംഗമുണ്ട്. ബൈബിളിലെവിടെയും അങ്ങനെയൊരു രംഗം കാണാനില്ല!.

പാശ്ചാത്യര്‍ യേശുവിനൊപ്പം മുപ്പത്തിമുക്കോടി വിശുദ്ധന്മാര്‍ക്കും പ്രാധാന്യം കൊടുക്കുന്നു. (തൊലിവെളുത്താല്‍ വിശുദ്ധ പദവിയിലെത്തുക എളുപ്പമാണുതാനും) എന്നാല്‍ പൌരസ്ത്യ വിശ്വാസത്തില്‍ വിശുദ്ധര്‍ അധികമില്ല. മറിയവും ആദിമ സഭയിലെ ഏതാനും പേരും മാത്രം. മറിയത്തിനു തന്നെ യേശിവിന്റെ അമ്മ എന്നൊരു സ്ഥാനം മാത്രം. യേശുവിനെ കയ്യില്‍പ്പിടിച്ചല്ലാതെ മറിയത്തിന്റെ ഒരു ചിത്രം പോലും പൌരസ്ത്യരുടെ ഇടയില്‍ കണ്ടുകിട്ടില്ല.

കേരളത്തിലും പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ് പൌരസ്ത്യ വിശ്വാസങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഏറ്റവും പഴക്കം ചെന്ന പള്ളികളെടുക്കൂ. മറിയത്തിന്റെ പേരിലല്ലാതെ ഒരെണ്ണമ്പോലും കാണില്ല. പോര്‍ച്ചുഗീസുകാരുടെ ഇറക്കുമതിയാണ് കൊന്ത, വെന്തിങ്ങ, കുരിശിന്റെ വഴി, ഒരു കപ്പല്‍ വിശുദ്ധന്മാര്‍ ആദിയായവ. പതിനായിരക്കണക്കിനു ദൈവങ്ങളുള്ള ഹിന്ദുക്കളുടെ ഇടയില്‍ പിടിച്ചു നിക്കണ്ടേ എന്നു കരുതിയാവും ഇത്രേം വിശുദ്ധന്മാരെ ഇറക്കുമതി ചെയ്തത് !

സിദ്ധാര്‍ത്ഥന്‍ എഴുതിയിരിക്കുന്നു:
Jesus ആയിരിക്കണാം യേശുവെന്നോ ഈശോ എന്നോ ഉച്ചരിക്കപ്പെട്ടതു്‌. judea ആവട്ടെ യൂദ ആയി.

നേരേ തിരിച്ചാവാനാണു സാധ്യത. കാരണം സെമറ്റിക് ഭാഷകളിലധികവും J ക്കു തുല്യമായ അക്ഷരമില്ല(ഉച്ചാരണമില്ല). അപ്പോള്‍ യേശു എന്ന ഹീബ്രു പദവും ഈശോ എന്ന അരമായ പദവും സായിപ്പ് സൌകര്യാര്‍ഥം Jesus ആക്കിയതാണ്. അതുപോലെ മറ്റു ജെകളും. ബൈബിളിന്റെ മൂല ഭാഷകളായ അരമായയിലും ഹീബ്രുവിലുമുള്ള ഉച്ചാരണങ്ങളോടല്ലേ നമ്മള്‍ നീതിപുലര്‍ത്തേണ്ടത് എന്നൊരു ചോദ്യമുണ്ട്.

4 comments:

സ്വാര്‍ത്ഥന്‍ said...

നാട്ടില്‍ നിന്ന് പോരുമ്പോള്‍ വീട്ടുകാര്‍ പെട്ടിയിലെടുത്തു വച്ച പി. ഒ. സി. ബൈബിള്‍ ഇപ്പോഴെങ്കിലും തുറന്നു നോക്കാന്‍ തോന്നിച്ചതിന് നന്ദി മഞ്ജിത്.

പി. ഒ. സി. ബൈബിളില്‍ (മൂന്നാം പതിപ്പ്, 2001) കന്യക എന്നു തന്നെയാണ് എഴുതിയിരിക്കുന്നത് (മത്തായി 1: 22)

The Passion of Christല്‍ ഈശോയുടെ അറമായ ഉച്ചാരണം യേഷ്വ എന്നോ മറ്റോ അല്ലേ?.

Manjithkaini said...

സ്വാര്‍ത്ഥാ,

ഒരാളേക്കൊണ്ടെങ്കിലും ബൈബിള്‍ വായിപ്പിക്കാനായി എന്ന് അമ്മയോടു പറയാം. മകന്‍ സുവിശേഷ പ്രസംഗ വേദിയില്‍ നില്‍ക്കുന്ന സ്വപ്നം കുറേക്കണ്ടിട്ടുണ്ട് പാവം.
ഓര്‍മ്മ തെറ്റിയതില്‍ ക്ഷമ ചോദിക്കുന്നു. ഇത് തന്മാത്രാ ഗണത്തില്‌പ്പെടുത്താമോ?. ദൈവമേ...

മന്‍‌ജിത്

Cibu C J (സിബു) said...

മന്‍‌ജിത്‌, ഒന്നു രണ്ട്‌ സംശയങ്ങള്‍..

ലൂക്കാ കാലിത്തൊഴുത്ത്‌ എന്ന്‌ പറഞ്ഞിട്ടുണ്ടോ? കാലികള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന പാത്രം/തൊട്ടി എന്നല്ലേ പറഞ്ഞിരിക്കുന്നത്‌?

യേശുവിന്റെ ഭാഷ അരമായ ആയിരുന്നെങ്കിലും, ബൈബിളിന്റെ മൂലഭാഷ ഗ്രീക്കല്ലേ?

മാതാവിനെ മടിയില്‍ കിടത്തുന്നത്‌ മൈക്കലാഞ്ജലോയുടെ പിയാത്തയില്‍ നിന്നാവാനാണ് വഴി.

Manjithkaini said...

ലൂക്കാ കാലിത്തൊഴുത്ത്‌ എന്ന്‌ പറഞ്ഞിട്ടുണ്ടോ? കാലികള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന പാത്രം/തൊട്ടി എന്നല്ലേ പറഞ്ഞിരിക്കുന്നത്‌?

സിബു,

ഉവ്വ്. അങ്ങനെയും ചില ഇംഗ്ലീഷ് പരിഭാഷകളുണ്ട്. അതാണെങ്കില്‍ത്തന്നെ കാലികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രം കൊട്ടാരത്തിലായിരിക്കാന്‍ വഴിയില്ലല്ലോ.

പുതിയ നിയമത്തിന്റെ മൂല ഭാഷ ഗ്രീക്ക് ആണെന്നു വാദിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അരമായ(സുറിയാനി) മൂലത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടതാണ് ഈ ഗ്രീക്കെന്ന് കരുതുന്ന ചെറിയൊരു വിഭാഗം പണ്ഡിതരും പാമരരുമുണ്ട്. ഈ വിഭാഗം പാമരരുടെ കൂടെയാണ് ഞാനും. അരമായ(സുറിയാനി) വേര്‍‌ഷന്‍ അടിസ്ഥാനമാക്കി സുവിശേഷത്തിന് വിശുദ്ധ എഫ്രേം നല്‍കുന്ന വ്യാഖ്യാനങ്ങള്‍, കിട്ടുമെങ്കില്‍, വായിക്കുന്നത് നല്ലതാണ്. ബൈബിള്‍ പഠിക്കുന്നവര്‍ മാറ്റിവയ്ക്കരുതാത്തവയാണത്. ഗ്രീക്ക് മൂല ഭാഷയായതിനു പിന്നില്‍, ലത്തീന്‍ "യേശു സ്ഥാപിച്ച സഭ"യുടെ ഔദ്യോഗിക ഭാഷയാകുന്നതിന്റെ ലോജിക്കേ കാണുകയുള്ളു.